റിസർവ് ബാങ്ക് പലിശഭാരം കൂട്ടാനുള്ള സാദ്ധ്യത ഒഴിഞ്ഞു
ന്യൂഡൽഹി: കൊവിഡിൽ കനത്ത ആശങ്കവിതച്ച് കുതിച്ചുയർന്ന ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ജൂലായിൽ മൂന്നുമാസത്തെ താഴ്‌ചയിലെത്തി. ജൂണിലെ 6.26 ശതമാനത്തിൽ നിന്ന് 5.59 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം കുറഞ്ഞതെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ഭക്ഷ്യോത്പന്നങ്ങളുടെ വിലനിലവാരം ജൂണിലെ 5.15 ശതമാനത്തിൽ നിന്ന് 3.96 ശതമാനത്തിലേക്ക് താഴ്‌ന്നതാണ് പ്രധാന ആശ്വാസം.
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയിൽ നാണയപ്പെരുപ്പമാണ്. ഇത് 2-6 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മേയ്-ജൂൺ മാസങ്ങളിൽ നാണയപ്പെരുപ്പം ആറു ശതമാനത്തിനുമേൽ ആയിരുന്നു. കഴിഞ്ഞവാരം നടന്ന ധനനയ നിർണയ യോഗത്തിലും പലിശനിരക്ക് പരിഷ്‌കരിക്കാതിരുന്ന റിസർവ് ബാങ്ക്, ജൂലായിലെ നാണയപ്പെരുപ്പ കണക്കുകൂടി അറിഞ്ഞശേഷം തുടർനടപടി എടുക്കാമെന്ന നിലപാടിലായിരുന്നു.
നാണയപ്പെരുപ്പം ആശങ്കയുടെ പരിധിക്ക് താഴെയെത്തിയതിനാൽ ഒഴിഞ്ഞുപോകുന്നത് റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്താനുള്ള സാദ്ധ്യതയാണ്.
കരകയറി വ്യവസായവളർച്ച
പ്രതിസന്ധി വിട്ടൊഴിയുന്ന സൂചനനൽകി വ്യാവസായിക ഉത്‌പാദന വളർച്ച (ഐ.ഐ.പി) ജൂണിൽ 13.6 ശതമാനമായി ഉയർന്നു. മേയിൽ 29.3 ശതമാനവും 2020 ജൂണിൽ നെഗറ്റീവ് 16.6 ശതമാനവുമായിരുന്നു വളർച്ച. ഖനനം (23.1 ശതമാനം), മാനുഫാക്‌ചറിംഗ് (13 ശതമാനം), വൈദ്യുതി (8.3 ശതമാനം) എന്നിവയുടെ നേട്ടമാണ് ജൂണിൽ കരുത്തായത്. ഏപ്രിൽ-ജൂണിൽ ഐ.ഐ.പി വളർച്ച നെഗറ്റീവ് 35.6 ശതമാനത്തിൽ നിന്ന് പോസിറ്റീവ് 45 ശതമാനമായും മെച്ചപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |